യുഎസിൽ മലയാളി യുവതിയെ ഭർത്താവ് വെടിവച്ചതു സാമ്പത്തികപ്രശ്നങ്ങളുടെ പേരിലുള്ള തർക്കത്തെത്തുടർന്നെന്നു പോലീസ്, വെടിവച്ചതു കാറിൽ വെച്ച്, 2 മാസം ഗർഭിണിയായി


കോട്ടയം: യുഎസിൽ മലയാളി യുവതിയെ ഭർത്താവ് വെടിവച്ചതു സാമ്പത്തികപ്രശ്നങ്ങളുടെ പേരിലുള്ള തർക്കത്തെത്തുടർന്നെന്നു പോലീസ്. ലൂതറന്റ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം–ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. സംഭവത്തിൽ ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശി അമൽ റെജിയെ ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2 മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചു. അമലിനെതിരെ വധശ്രമത്തിനും ഗർഭസ്ഥശിശുവിന്റെ കൊലപാതകത്തിനും കേസെടുത്തു. വീട്ടിൽ നിന്ന് തർക്കങ്ങൾ ആരംഭിച്ച ശേഷം ഇവർ കാറിൽ കയറി പുറത്തേക്ക് പോകുകയായിരുന്നു. തുടർന്ന് കാറിൽ വെച്ചാണ് അമൽ ഭാര്യ മീരയ്ക്ക് നേരെ വെടിയുതിർത്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗർഭിണിയായ യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തുടർന്നുണ്ടായ അമിത രക്തസ്രാവത്തിൽ മീരയുടെ ആരോഗ്യനില അപകടാവസ്ഥയിലായിരുന്നു. രക്തസ്രാവം നിയന്ത്രണവിധേയമായതായും രണ്ടു ശസ്ത്രക്രിയകൾ കഴിഞ്ഞതായും സഹോദരി മീനു പറഞ്ഞു.