പെട്രോൾ പമ്പുകളിൽ നൽകാനുള്ളത് ലക്ഷങ്ങളോളം രൂപ, പൊലീസ് വാഹനങ്ങൾക്ക് പെട്രോൾ പമ്പ് ഉടമകൾ ഇന്ധനം കൊടുക്കാതായിട്ട് ഒരാഴ്ച, വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ നെ


കോട്ടയം: പോലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിച്ച വകയിൽ പെട്രോൾ പമ്പ് ഉടമകൾക്ക് നൽകാനുള്ള ലക്ഷങ്ങളോളം രൂപയുടെ കുടിശിക നൽകുന്ന കാര്യത്തിൽ തീരുമാനമില്ലാതായതോടെ കോട്ടയത്തു പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് പമ്പ് ഉടമകൾ നിർത്തി വെച്ചു. കഴിഞ്ഞ ഒരാഴ്ചയായി പമ്പ് ഉടമകൾ പോലീസ് വാഹനങ്ങൾക്ക് കടമായി ഇന്ധനം അടിച്ചു നൽകുന്നത് നിർത്തി. പോലീസ് വാഹനങ്ങൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം ബില്ല് വാങ്ങി പിന്നീട് തുക ലഭിക്കുന്നത് അനുസരിച്ചു നൽകുകയായിരുന്നു പതിവ്. എന്നാൽ തുടർച്ചയായി തുകകൾ ലഭിക്കാൻ കാലതാമസം നേരിട്ടതോടെയാണ് പോലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിക്കുന്നത് പമ്പ് ഉടമകൾ നിർത്തിയത്. കോട്ടയത്തു ഒരു പമ്പിൽ മാത്രം നൽകാനുള്ളത് 48 ലക്ഷം രൂപയാണ്. ഒന്ന് രണ്ട് ദിവസം ഉദ്യോഗസ്ഥർ സ്വന്തം നിലയിലും തുക വീതം വെച്ചും ഇന്ധനം നിറച്ചു. പോക്കറ്റ് കാലിയായതോടെ സ്പോൺസർമാരെ അന്വേഷിച്ചു. കുറച്ചു ദിവസം സ്പോൺസർമാർ മുഖേന ഇന്ധനം നിറച്ചു. എന്നാൽ ഇപ്പോൾ അതും അവതാളത്തിലായി. പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ നെട്ടോട്ടമൊടുകയാണ് പോലീസ്. സ്റ്റേഷൻ വാഹനങ്ങൾക്ക് ഓട്ടം കൂടുതൽ ആയതിനാൽ ഇന്ധനം കൂടുതലായി വേണ്ടി വരും. ഇന്ധന കുടിശിക നൽകിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പോലീസ് വാഹനങ്ങൾ നിരത്തിൽ കിടക്കുന്ന അവസ്ഥയിലാകും.