മണിമല വാഹനാപകടം: അപകടത്തിൽ മരിച്ച സഹോദരങ്ങളുടെ സംസ്കാരം ഇന്ന്, ദുഃഖത്തിലാഴ്ന്ന് നാട്.


മണിമല: ഈസ്റ്റർ ദിനത്തിൽ നാടിനെ ദുഃഖത്തിലാഴ്ത്തി വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളായ യുവാക്കളുടെ സംസ്കാരം ഇന്ന് നടക്കും. മണിമല പതാലിപ്ളാവ് കുന്നുംപുറത്ത്താഴെ ജിസ്,ജിൻസ് എന്നിവരാണ് ശനിയാഴ്ച വൈകിട്ട് മണിമലയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മണിമലയിൽ നിന്നും കരിക്കാട്ടൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിരെ വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ നിയന്ത്രണം വിട്ടകാർ റോഡിൽ മൂന്ന് തവണ കറങ്ങി ഇടിച്ചാണ് നിന്നതെന്നും നാട്ടുകാർ പറയുന്നു.





ജിസ്, ഭാര്യ അൻസു, അമ്മ സിസമ്മ, അച്ഛൻ യോഹന്നാൻ മാത്യു, ജിൻസ് ജോൺ എന്നിവർ(കുടുംബ ചിത്രം)

മരിച്ച സഹോദരങ്ങൾ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സഹോദരങ്ങളെ ഉടൻ തന്നെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളിൽ ഒരാൾ ശനിയാഴ്ച രാത്രിയും ഒരാൾ ഞായറാഴ്ച രാവിലെയുമാണ് മരണപ്പെട്ടത്. കടയിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങളുമായി പോകുന്നതിനിടെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ഇരുവരെയും മരണം കവർന്നെടുത്തത്.



കുടുംബത്തിന്റെ കൈത്താങ്ങായിരുന്ന മക്കളുടെ മരണത്തിൽ വേദനിക്കുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ കുഴങ്ങുകയാണ് നാടും നാട്ടുകാരും. മൂത്ത സഹോദരൻ ജിസിന്റെ ഭാര്യ അൻസു മൂന്നു മാസം ഗർഭിണിയാണ്. ആദ്യ കൺമണിയെ കാണാൻപോലും കഴിയാതെയുള്ള ജിസിന്റെ വേർപാട് വീട്ടുകാർക്കും നാട്ടുകാർക്കും നൊമ്പരമായിരിക്കുകയാണ്. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2:30 ന് മണിമല ഹോളി മാഗി പള്ളിയിൽ നടക്കും.