വാനോളം അഭിമാനം! സർക്കാർ മേഖലയിൽ വിജയകരമായ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ സർജറി മേധാവി ഡോ. ആ


കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ കോട്ടയത്തിനു വാനോളം അഭിമാനം സമ്മാനിച്ചു സർക്കാർ മേഖലയിൽ വിജയകരമായ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ സർജറി മേധാവി ഡോ. ആർ എസ് സിന്ധുവിന് വനിതാ രത്‌ന അവാർഡ്. അന്താരാഷ്ട്ര വനിതാദിന സംസ്ഥാനതല ഉദ്ഘാടനവും സ്ത്രീരത്‌ന പുരസ്‌കാര വിതരണവും ഇന്നലെ വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

 

 വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായാണ് കോട്ടയം ഗവ. മെഡിക്കൽ കോളേജ് സർജിക്കൽ ഗാസ്ട്രോ എൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആർ.എസ്. സിന്ധുവിനെ വനിതാരത്ന പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. കേരളത്തിൽ സർക്കാർ മേഖലയിൽ വിജയകരമായി ആദ്യ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറാണ് ആർ.എസ്. സിന്ധു. കോട്ടയം മെഡിക്കൽ കോളേജിൽ 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രകിയകൾ ഇതിനോടകം വിജയകരമായി യാഥാർത്ഥ്യമാക്കി. കേരളത്തിൽ നിന്ന് ആദ്യമായി സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിയിൽ എംസിഎച്ച് നേടിയ വനിതയാണ് ഡോ. ആർ.എസ്. സിന്ധു. 



ഇന്ത്യൻ അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി, റിസർച് പേപ്പർ അവാർഡ് (2012), വനിതാ അവാർഡ് (2014,) എന്നിവയും ഡോ. ആർ.എസ്. സിന്ധുവിനെ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരം തമ്പാനൂർ കേശവ നിവാസിൽ പരേതനായ ടി.കെ.സദാശിവൻ നായരുടെയും എ.രാധയുടെയും മൂത്ത മകളായ ഡോ. ആർ.എസ്. സിന്ധു കരൾമാറ്റ ശസ്ത്രക്രിയയിലെ ടീം ലീഡറായി രണ്ടു വർഷമായി പ്രവർത്തിച്ചു വരികയാണ്. ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന അപകട സന്ധികളിൽ തളർന്നു പോകുന്നവർക്ക് ഉയർത്തെഴുന്നേറ്റ് കുതിക്കാനുള്ള ഊർജ്ജമാണ് സിന്ധു ഡോക്ടർ. മൂന്നു വയസുള്ളപ്പോൾ പോളിയോ ബാധിച്ച് ഡോക്ടറുടെ കാലുകൾ തളർന്നു പോയത്. എല്ലാചികിത്സകളും നടത്തി നോക്കിയെങ്കിലും 60 ശതമാനം വൈകല്യം ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. 

അവിടെ നിന്നാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും സർജിക്കൽ ഗ്യാസ്‌ട്രോ പഠനം നടത്തിയ ആദ്യ വനിതാ ഡോക്ടർ ആയി ഡോക്ടർ സിന്ധു വളരുന്നത്. അവരുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ് ഇപ്പോൾ തേടിയെത്തിയ ഈ അംഗീകാരം. 20 വർഷത്തിനിടെ ഡോ. ആർ.എസ്. സിന്ധു ആയിരത്തിലധികം ശസ്ത്രക്രിയകൾ നടത്തി. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ് ഡോ. ആർ.എസ്. സിന്ധു.