കോട്ടയം: ''ഏത് ജോലിയും ചെയ്യാനുള്ള ധൈര്യം സ്ത്രീകൾക്കുണ്ടാകണം, ആരെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ സാമ്പത്തിക സ്ഥിരത ഉണ്ടാക്കുക'' കഴിഞ്ഞ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായ കോട്ടയം സ്വദേശിനി ദീപമോളുടെ വാക്കുകളാണിത്. വനിതാ ദിനത്തിൽ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി ചുമതലയേറ്റ അപൂർവ്വ ബഹുമതിയും കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോൾക്ക് സ്വന്തം.
2022 മാർച്ച് 8 രാവിലെ 10:45ന് സെക്രട്ടേറിയറ്റ് അനെക്‌സ് രണ്ടിന് മുന്നിൽ ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആംബുലൻസിന്റെ താക്കോൽ ദീപയ്ക്ക് കൈമാറി. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും ദീപ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി ചുമതലയേൽക്കുന്നത് കാണാനായി ദീപയുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു.
നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണ് എന്ന് ആരോഗ്യ മന്ത്രി ആശംസിച്ചു. ആതുര സേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോള്‍ കനിവ് 108 ആംബുലന്‍സസിന്റെ സാരഥിയാക്കിയിരിക്കുന്നത്. വലിയൊരു സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് ദീപമോള്‍ താക്കോല്‍ ഏറ്റുവാങ്ങിയത്. തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പ്രയത്‌നിച്ച മന്ത്രിയോടും മറ്റെല്ലാവരോടും ദീപമോള്‍ നന്ദി പറഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് സർക്കാർ അതിനുള്ള അവസരം ഒരുക്കി നല്‍കുകയായിരുന്നു.
യാത്രകളോടുള്ള അതിയയായ മോഹമാണ് 2008ല്‍ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് മോഹനന്റെ പിന്തുണയോടെ 2009ല്‍ ദീപമോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഹെവി ലൈസന്‍സും കരസ്ഥമാക്കി. 2016 ൽ കുറുപ്പന്തറയിലേക്ക് താമസം മാറിയതോടെ ദീപയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചത്. സ്ത്രീകൾക്ക് മാത്രമായുള്ള മോട്ടോർ ഏഞ്ചൽ ടൂവീലർ റൈഡിംഗ് ഗ്രൂപ്പിൽ ചേരുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഡൊമിനാർ 400 സ്വന്തമായി വാങ്ങി. 2019 ലാണ് ഓഫ്-റോഡ് റേസിംഗ് ആരംഭിച്ചത്.
ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല തുടര്‍ന്ന് ഉപജീവന മാര്‍ഗമാക്കാന്‍ ദീപമോള്‍ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്‌സി ഡ്രൈവറായുമൊക്കെ ദീപമോള്‍ ജോലി ചെയ്തു. 2021ല്‍ തന്റെ കാലങ്ങളായുള്ള കോട്ടയം ലഡാക് ബൈക്ക് യാത്ര എന്ന മോഹവും ദീപമോള്‍ സഫലീകരിച്ചു. ഭര്‍ത്താവ് മോഹനന്റെയും വിദ്യാര്‍ത്ഥിയായ ഏക മകന്‍ ദീപകിന്റെയും പിന്തുണയില്‍ 16 ദിവസം കൊണ്ടാണ് ദീപമോള്‍ കോട്ടയത്ത് നിന്ന് ലഡാക് വരെ തന്റെ ബൈക്കില്‍ സഞ്ചരിച്ച് എത്തിയത്. കുന്നംകുളത്ത് നടന്ന ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.