കനത്ത സുരക്ഷയിൽ സന്നിധാനം, വിർച്വൽ ക്യൂവിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് തിങ്കളാഴ്ച; 89,737 പേർ.


ശബരിമല: ശബരിമല അയ്യപ്പ സന്നിധിയിലും, പമ്പ, നിലയ്ക്കൽ, തുടങ്ങി വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി വിവിധ വകുപ്പുകൾ. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച്ച സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ. ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തിൽ കമാൻഡോസ്, കേരള പോലീസ്, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, എക്സൈസ്, ഫോറസ്റ്റ്, ബോംബ് സ്ക്വാഡ് തുടങ്ങിയ വകുപ്പുകൾ സന്നിധാനം നടപ്പന്തലിൽ നിന്നും മരക്കൂട്ടം വരെ മാർച്ച് പാസ്റ്റ് നടത്തി.

സന്നിധാനത്തിന് പുറമേ നിലയ്ക്കൽ, പമ്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എല്ലാ അയ്യപ്പഭക്തന്മാരെയും കൃത്യമായി പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. സുരക്ഷ കടുപ്പിക്കുന്നതിന്റെ ഭാഗമായി 100 പേർ അടങ്ങുന്ന പുതിയ കമ്പനി ഡിസംബർ 4 ന് വൈകീട്ട് സന്നിധാനത്ത് റിപ്പോർട്ട് ചെയ്തു. മെറ്റൽ ഡിറ്റക്ടർ, ബോംബ് ഡിറ്റക്ടർ തുടങ്ങിയ പരിശോധനയ്ക്ക് പുറമേ എയർ സർവിയലൻസ്, ഡ്രോൺ നിരീക്ഷണങ്ങളും ശക്തമാക്കി. ഫോറസ്റ്റ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.

ഇതിനിടയിൽ മണ്ഡലകാലം തുടങ്ങി ഡിസംബർ അഞ്ച് വരെയുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് തിങ്കളാഴ്ചയാണ്; 89,737 പേർ.  നവംബർ 28 ന് 89,580 പേരും നവംബർ 26 ന് 87,492 പേരും വിച്വൽ ക്യുവിലൂടെ ബുക്ക് ചെയ്തിരുന്നു.  ഡിസംബർ രണ്ടാം വാരം 90,000 കവിഞ്ഞ് ബുക്ക് ചെയ്ത ദിവസങ്ങളുണ്ട്.  എന്നാൽ ശനി, ഞായർ അവധി ദിവസങ്ങളിൽ സന്നിധാനത്ത് തിരക്ക് കുറവായിരുന്നു.