പാത്തുമ്മയുടെ ആടിന് കടിഞ്ഞൂൽ കുട്ടി പിറന്നു.


ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥിനികളുടെ കുടുംബത്തിന് ജീവനോപാധികൾ ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ആരംഭിച്ചതാണ് പാത്തുമ്മയുടെ ആട് എന്ന സൗജന്യ ആട് വിതരണ പദ്ധതി.

വിശ്രുത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനത്തിൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഈ അധ്യായന വർഷാദ്യത്തിൽ മൂന്ന് ഘട്ടങ്ങളിലായി പത്ത് കുംടുംബങ്ങൾക്കായി പത്ത് ആടുകളെ വിതരണം ചെയ്തിരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു,  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ, എന്നിവരാണ് മൂന്ന് ഘട്ടങ്ങളിലായി ഇതിന്റെ വിതരണോൽഘാടനം നിർവ്വഹിച്ചത്. ഒന്നാം ഘട്ടത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഹുസ്ന ഹുമയൂണിന്റെ കുടുംബത്തിന് നൽകിയ ആടാണ് കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിക്ക് ജന്മം നൽകിയത്.

പുതുതായെത്തിയ അതിഥിയെ ഹുസ്ന യുടെ കുടുംബം സ്നേഹപൂർവ്വം ലാളനയോടെ പരിചരിക്കുന്നു. ഇവരുടെ അരുമയാണ് മണിക്കുട്ടി എന്ന് പേരിട്ടിരിക്കുന്ന ഈ ആട്ടിൻ കുട്ടി. മ്യഗ പരിപാലനവും, കാർഷിക പ്രവർത്തനങ്ങളും, പരിപോഷിപ്പിക്കുന്നതിന് കൂടി ഉദ്ദേശിച്ചാണ് സ്കൂൾ ഈ പദ്ധതി ആവിഷ്കരിച്ചിരിച്ചിട്ടുള്ളത്. തുടർന്നുള്ള വർഷങ്ങളിലും ഈ പദ്ധതി തുടരുമെന്ന് ഹെഡ്മിസ്ട്രസ് എം.പി ലീനയും, മാനേജർ എം.കെ. ഫരീദും അറിയിച്ചു.