ശബരിമലയില്‍ കേളികൊട്ട്; അരങ്ങുണര്‍ത്തി ആദ്യമായി മേജര്‍സെറ്റ് കഥകളി.


ശബരിമല: ശബരിമലയില്‍ കന്നിക്കഥകളിയുടെ കേളികൊട്ട് ഉണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ 'മഹിഷീമര്‍ദ്ദനം' അരങ്ങേറി. അയ്യപ്പ സന്നിധിയില്‍ ആദ്യമായി മേജര്‍സെറ്റ് കഥകളി അരങ്ങേറിയപ്പോള്‍ കാണികളായി വന്ന ഭക്തര്‍ക്കും കൗതുകം. കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തില്‍ നിന്നും 20 പേരടങ്ങുന്ന കഥകളി സംഘമാണ് ശബരിമലയില്‍ കഥകളി അവതരിപ്പിച്ചത്.

വാരണാസി മധു രചിച്ച മഹിഷീമര്‍ദ്ദനം ആട്ടക്കഥയാണ് സന്നിധാനത്തെ അരങ്ങില്‍ അവതരിപ്പിച്ചത്. വാരണാസി സഹോദരന്‍മാര്‍ എന്നറിയപ്പെട്ട വാരണാസി മാധവന്‍ നമ്പൂതിരി, വാരണാസി വിഷ്ണു നമ്പൂതിരി എന്നിവരുടെ ചെറുമകനാണ് വാരണാസി മധു. കരി വേഷത്തില്‍ ഉഗ്രരൂപിയായ മഹിഷിയായി കലാമണ്ഡലം പ്രശാന്ത്, മഹിഷിയുടെ സുന്ദരി വേഷധാരിയായി മധു വാരണാസി, അയ്യപ്പനായി കലാമണ്ഡലം വിശാഖ്, മന്ത്രിയായി കലാമണ്ഡലം നിധിന്‍ ബാലചന്ദ്രന്‍ , നാരദനായും ബ്രഹ്മാവായും ഹരി മോഹന്‍ , ഇന്ദ്രനായി അഭിജിത് പ്രശാന്ത് എന്നിവര്‍ വേഷമിട്ടു. കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാമണ്ഡലം വിനീഷ് എന്നിവര്‍ കഥകളി സംഗീതം അവതരിപ്പിച്ചു.

കലാനിലയം സുഭാഷ് ബാബു, കലാഭാരതി സുമേഷ് എന്നിവര്‍ ചെണ്ട, ഏവൂര്‍ മധു, കലാമണ്ഡലം അജി കൃഷ്ണന്‍, കലാമണ്ഡലം ദീപക് എന്നിവര്‍ മദ്ദളം എന്നിങ്ങനെ മേളം അവതരിപ്പിച്ചു. ചിങ്ങോലി പുരുഷോത്തമന്‍ ചുട്ടിയും ശ്രീകൃഷ്ണവിലാസം കഥകളിയോഗം പോരുവഴി ചമയവും അവതരിപ്പിച്ചു. പോരുവഴി വാസുദേവന്‍ പിള്ള, മുകുന്ദപുരം വിനോദ്, അശോകന്‍ പന്മന, എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പ്രഭാകരന്‍ ഉണ്ണിത്താന്‍ കഥകളി സംഘത്തിന്റെ മാനേജറാണ്.