കോട്ടയം: കോട്ടയം ജില്ലയിൽ 40 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായെന്നും ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലൂടെ 17.23 ശതമാനം പേർക്കു കുടിവെള്ള കണക്ഷൻ ഇതിനോടകം നൽകിക്കഴിഞ്ഞുവെന്നും ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ.കോട്ടയം കളക്‌ട്രേറ്റിൽ നടന്ന ജല ജീവൻ മിഷൻ പദ്ധതി ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കോട്ടയം ജില്ലയിൽ ഗ്രാമീണ മേഖലയിൽ 4,82,878 വീടുകളാണുള്ളത്. ഇതിൽ 1,93,163 (40%) പേർക്ക് ഇതിനോടകം കണക്ഷനുകൾ നൽകി. ജലജീവൻ മിഷൻ പദ്ധതി തുടങ്ങിയ ശേഷം 83,219 കുടിവെള്ള കണക്ഷനുകൾ നൽകി. 2,89,715 കണക്ഷനുകളാണ് ഇനി നൽകാനുള്ളത്. 2024ൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലെയും മുഴുവൻ ഗ്രാമീണവീടുകൾക്കും കണക്ഷൻ നൽകാൻ ഭരണാനുമതി നൽകിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ വീടുകൾക്കും ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പുകളിലൂടെ നൽകാൻ 3860.34 കോടി രൂപയുടെ ഭരണാനുമതിയാണു നൽകിയിട്ടുള്ളത്.
ജില്ലയിൽ വൈക്കം നിയോജക മണ്ഡലത്തിൽ 89.5 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിച്ചുകഴിഞ്ഞു. 2023 മേയ് മാസത്തോടെ വൈക്കം നിയോജക മണ്ഡലത്തിലെ മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ള പദ്ധതി പൂർത്തീകരിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ടു നേരിടുന്ന പ്രധാനവെല്ലുവിളി ജലശുദ്ധീകരണശാലയും ടാങ്കുകളും സ്ഥാപിക്കാൻ ആവശ്യമായ ഭൂമി കണ്ടെത്തുകയാണ്. സർക്കാരിന്റെ കീഴിലുള്ള ഭൂമി വിട്ടുനൽകാൻ ഉത്തരവു നൽകിയിട്ടുണ്ട്. ഏറ്റെടുക്കേണ്ട സ്വകാര്യഭൂമി ബഹുജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ ഇടപെടലിലൂടെയും ഏറ്റെടുത്തു നൽകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ നടത്തിപ്പിന് ദേശീയപാതാ അതോറിട്ടി, വനംവകുപ്പ്, റെയിൽവേ, പൊതുമരാമത്ത് വകുപ്പ് തുടങ്ങി വിവിധ ഏജൻസികളുടെ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ വിവിധ തലത്തിലുള്ള നിരീക്ഷണസംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പൂഞ്ഞാർ, പാലാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലകൾക്കായി മലങ്കരയിൽ നിന്നുള്ള വെള്ളം ഉൾക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് 1224 കോടി രൂപ ചെലവ് വരും. ഭാവിയിലേക്കായി മീനച്ചിൽ റിവർ വാലി പദ്ധതിയും നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ അവലോകനവുമായി ബന്ധപ്പെട്ട് എം.എൽ.എമാരുടെ നേതൃത്വത്തിൽ ഡിസംബർ 30നകം നിയോജകമണ്ഡല അടിസ്ഥാനത്തിൽ യോഗം ചേർന്ന് സൂക്ഷ്മാംശങ്ങൾ ജലവിഭവമന്ത്രിക്കു കൈമാറണം. ജനുവരി ആദ്യവാരം ജില്ലയുടെ ചുമതലയുള്ള സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും. ജനുവരി അവസാനത്തോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും കോട്ടയം ജില്ലയിലെ ജല ജീവൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ സി.കെ. ആശ, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ, സബ് കളക്ടർ സഫ്‌ന നസറുദീൻ, സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. പത്മകുമാർ, ജല അതോറിട്ടി ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള, സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് സിദ്ധീഖ്, ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ വി.എം. രാജേഷ്, ഗ്രാമ-ബ്‌ളോക്ക് പഞ്ചായത്ത് അധ്യക്ഷർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ജല അതോറിട്ടി, പി.ഡബ്ല്യൂ.ഡി. വകുപ്പുമേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.