തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി: കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത, 21 വരെ ജില്ലയിൽ യെല്ലോ അലേർട്ട്.


കോട്ടയം: തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി കേരള തീരത്തിന് സമീപത്തായി നിലനിൽക്കുകയും തമിഴ്നാടിനു മുകളിലൂടെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിന്നാലും തെക്ക് പടിഞ്ഞാറൻ അറബികടലിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതിന്നാലും ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത നിലനിൽക്കുന്നു. കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഒക്ടോബർ 21 വരെ മഞ്ഞഅലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ  64.5 മുതൽ 115.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനൊയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയ്ക്കും മിന്നലിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ അറിയിച്ചു. മലയോര മേഖലകളിലേയ്ക്കുള്ള രാത്രിസഞ്ചാരം പൂർണമായും ഒഴിവാക്കണം. ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.