കോട്ടയം: തെരുവുനായ ശല്യം നേരിടുന്നതിനുള്ള എ.ബി.സി. ഷെൽട്ടർ ആരംഭിക്കാനുള്ള ഫണ്ടിനായി തദ്ദേശസ്ഥാപനങ്ങൾ പദ്ധതി റിവിഷൻ ഉടനടി പൂർത്തിയാക്കണമെന്ന് നിർദേശം. പദ്ധതി റിവിഷനായുള്ള വെബ്‌സൈറ്റ് ഇന്നു മുതൽ തുറന്നുകൊടുക്കും. പ്ലാൻ റിവിഷൻ സെപ്റ്റംബർ 24ന് മുമ്പ് പൂർത്തിയാക്കണമെന്ന് തെരുവുനായ ശല്യം കൈകാര്യം ചെയ്യുന്നതു ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം നിർദേശിച്ചു.
വെബ്‌സൈ്റ്റ് ഇന്നലെ മുതൽ 30 വരെ തുറന്നുകൊടുക്കും. ഗ്രാമപഞ്ചായത്തുകൾ മൂന്നു ലക്ഷവും ബ്‌ളോക്ക് പഞ്ചായത്ത് അഞ്ചുലക്ഷവും നഗരസഭകൾ അഞ്ചുലക്ഷവും ഫണ്ടിലേക്കു കൈമാറണമെന്നാണ് നിർദേശം. ജില്ലാപഞ്ചായത്ത് 10 ലക്ഷത്തിൽ കുറയാത്ത തുകയും നൽകും. സെപ്റ്റംബർ 30ന് മുമ്പ് വളർത്തുനായകൾക്കു ലൈൻസൻസ് നിർബന്ധമായും എടുക്കണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ വ്യക്തമാക്കി. വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും വാക്‌സിനേഷൻ എടുക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപന സെക്രട്ടറി ഉറപ്പാക്കണം.
ലൈസൻസെടുക്കുന്ന വളർത്തുമൃഗങ്ങൾക്കു വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. കോട്ടയം കോടിമതയിൽ തുടങ്ങുന്ന മൃഗ ജനന നിയന്ത്രണകേന്ദ്രം (എ.ബി.സി. ഷെൽട്ടറുകൾ) സെപ്റ്റംബർ 30ന് മുമ്പു തുറന്നുകൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പറഞ്ഞു. മൃഗക്ഷേമ വകുപ്പിന്റെ നിബന്ധനകളനുസരിച്ച് എ.ബി.സി. സെന്റർ തുടങ്ങാനുള്ള 20 സെന്റ് ലഭ്യമാക്കാൻ ഇതുവരെ തദ്ദേശസ്ഥാപനങ്ങൾക്കായിട്ടില്ല എന്ന പ്രതിസന്ധി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. പാലാ നഗരസഭയും വാഴൂർ ബ്‌ളോക്ക് പഞ്ചായത്തും ഷെൽട്ടറുകൾ തുടങ്ങാനുള്ള സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്‌കൂൾ പരിസരത്തും കുട്ടികൾ പോകുന്ന വഴിയിലുമുള്ള തെരുവുനായ്ക്കൾക്കു വാക്‌സിനേഷന് മുൻഗണന നൽകണം. തെരുവുനായ ആക്രമണമേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വാർഡ്്തല സമിതികളിലൂടെ ബോധവൽക്കരണം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
