കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറിൽ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറിൽ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ . തിരുവല്ല നിരണം സ്വദേശിനി ആണ് കാറിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്.

 

 ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയുമായി വീട്ടുകാർ കാറിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചു. എന്നാൽ ചങ്ങനാശേരി ളായിക്കാട് ബൈപാസിൽ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും കാറിൽ വെച്ച്  കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. പരിഭ്രാന്തരായ വീട്ടുകാർ ഉടനെ കനിവ്‌ 108 ആംബുലൻസിന്റെ സേവനം തേടി.

 

 കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ്‌ 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ്  പ്രയ്‌സ് മോൻ സക്കറിയ, എമർജൻസി  മെഡിക്കൽ ടെക്‌നീഷ്യൻ ജെയ്സൺ ജെയിംസ് എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി.

എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജെയ്സൺ നടത്തിയ പരിശോധനയിൽ അമ്മയുടെയും ആരോഗ്യനില വഷളാണെന്ന് മനസിലാക്കി ഇരുവർക്കും വേണ്ട പ്രഥമ  ശുശ്രൂഷ നൽകി  ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും ഉടനെ പൈലറ്റ് പ്രെയ്‌സ് മോൻ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.