537 പേര്‍ക്ക് വിവാഹധനസഹായം, പട്ടികജാതി വകുപ്പ് കോട്ടയം ജില്ലയിൽ നടപ്പാക്കിയത് 16.78 കോടി രൂപയുടെ പദ്ധതികള്‍.


കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയില്‍ പട്ടികജാതി വകുപ്പ് നടപ്പാക്കിയത് 16,78,67,450  രൂപയുടെ പദ്ധതികൾ. 2021 മെയ് 20 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കാണിത്. 1368 ഗുണഭോക്താക്കള്‍ പദ്ധതികളിൽ ഉൾപ്പെട്ടു. ഭൂരഹിതരെ   പുനരധിവസിപ്പിക്കുന്നതിനായി 6.14 കോടി രൂപ ചെലവഴിച്ചു. 160 പേരെയാണ് പുനരധിവസിപ്പിച്ചത്. കൂടാതെ 537 പേർക്ക്  വിവാഹ ധനസഹായമായി 4.02 കോടി രൂപയും  280 പേർക്ക് വീടുനിർമ്മാണം പൂര്‍ത്തീകരിക്കുന്നതിനായി ധനസഹായം നൽകി. 3.88 കോടി രൂപ ഇതിനായി വിനിയോഗിച്ചു. കാന്‍സര്‍, ഹ്യദ്രോഗം, കരള്‍-വൃക്കസംബന്ധമായ രോഗങ്ങള്‍ പിടിപ്പെട്ടവര്‍, അപകടങ്ങള്‍ സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട  331 പേർക്ക് ചികിത്സാ സഹായമായി   71. 04 ലക്ഷം രൂപ വിതരണം ചെയ്തു. ഏകവരുമാനദായകൻ മരണപ്പെട്ട സാഹചര്യത്തിൽ  45 കുടുംബ ങ്ങൾക്ക് 85. 50 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കി. ദുര്‍ബല വിഭാഗങ്ങളെ  പുനരധിവാസിപ്പിക്കുന്നതിന് 56. 10 ലക്ഷം രൂപയും 9 പേർക്ക് വിദേശത്ത് തൊഴിലിന് പോകുന്നതിനായി ഒൻപത് ലക്ഷം രൂപയും ചെലവഴിച്ചു. കല്ലറ ഗ്രാമപഞ്ചായത്തില്‍ 15.70 ലക്ഷം രൂപ ചെലവഴിച്ച് 110 - നെറ്റിത്തറ റോഡിൻ്റെ നിർമ്മാണവും കാഞ്ഞിരപ്പള്ളിയില്‍ 25 ലക്ഷം രൂപ വിനിയോഗിച്ചുള്ള കാരയ്ക്കാട്ട്കുന്ന് കുടിവെള്ള പദ്ധതിയും പൂര്‍ത്തീകരിച്ചതായി ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു.