പാലാ: പാലാ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ ഉത്‌ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.മുൻ പാലാ എംഎൽഎ കെ എം മാണിയുടെ 2014-15 വര്‍ഷത്തെ ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച 5 കോടി രൂപയും കെഎസ്ആര്‍ടിസി യുടെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 40.86 ലക്ഷം രൂപയും വിനിയോഗിച്ച് ആണ് ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ചടങ്ങിൽ സകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. കെ എം മാണിയുടെ മറ്റൊരു സ്വപ്നപദ്ധതികൂടി സഫലീകരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു സ്മാരകമായി ഇതെന്നും നിലകൊള്ളും എന്നും മന്ത്രി പറഞ്ഞു. പാലാ-മണ്ണാര്‍കാട് കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാംഭിക്കണമെന്നും സര്‍വ്വീസ് കാഞ്ഞിരപ്പുഴ വഴി പാലക്കയത്തേയ്ക്ക് നീട്ടണമെന്നും ഗതാഗത മന്ത്രിയോട് ജോസ് കെ മാണി ആവശ്യപ്പെട്ടതനുസരിച്ച് പാലാ-മണ്ണാര്‍കാട് സര്‍വ്വീസ് നാളെ തന്നെ പുനരാരംഭിക്കുമെന്നും സര്‍വ്വീസ് പാലക്കായത്തേക്ക് നീട്ടുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ പാലാ-12-ാം മൈല്‍-പന്തത്തല-മേവിട-കൊഴുവനാല്‍ ബസ് സര്‍വ്വീസ് പുനരാംഭിക്കണമെന്നുള്ള ആവശ്യവും മന്ത്രി അംഗീകരിക്കുകയും ചെയ്തതതായി ജോസ് കെ മാണി എം.പി പറഞ്ഞു.