കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ: ലോക പ്രണയദിനത്തിൽ പ്രിയതമനു കരൾ പകുത്തു നൽകിയ പ്രവിജ ആശുപത്രിവിട്ടു.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തീകരിച്ച ആദ്യ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ ലോക പ്രണയദിനത്തിൽ പ്രിയതമനു കരൾ പകുത്തു നൽകിയ പ്രവിജ ആശുപത്രിവിട്ടു. 17 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (42) നാണ് ഭാര്യ പ്രവിജ (39) യാണ് കരൾ നൽകിയത്.

 

ഇരുവരുടെയും ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ പറഞ്ഞു. കരൾ സ്വീകരിച്ച സുബീഷിനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും ഗ്യാസ്‌ട്രോ വിഭാഗത്തിലേക്ക് മാറ്റി. ഒരാഴ്ച്ചത്തെ നിരീക്ഷണത്തിനു ശേഷം സുബീഷിനും ആശുപത്രി വിടാനാകും.

 

ഇരുവർക്കും നീണ്ടനാളത്തെ വിശ്രമവും ചികിത്സയും ആവശ്യമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്. കഴിഞ്ഞ 14 നായിരുന്നു ശസ്ത്രക്രിയ നടന്നത്.ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിൽ 29 ഡോക്ടർമാരും 9 ടെക്‌നീഷ്യന്മാരും ഉൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായിപൂർത്തീകരിച്ചത്.