കടുത്തുരുത്തിക്കായി രണ്ട് പുതിയ ഞാറു നടീൽ യന്ത്രങ്ങൾ: പ്രവർത്തനോദ്ഘാടനം നടത്തി.


കടുത്തുരുത്തി: കടുത്തുരുത്തി അഗ്രോ സർവീസ് സെൻ്റർ പുതിയതായി വാങ്ങിയ  ഞാറുനടീൽ യന്ത്രങ്ങളുടെ പ്രവർത്തന ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. ആധുനിക സംവിധാനങ്ങളോടു കൂടിയ ഭാരം കുറഞ്ഞ ഫ്ലോട്ടിംഗ് തരത്തിലുള്ള രണ്ട് വോക്ക് ബിഹൈൻഡ് മെഷീനാണ്  പുതിയതായി വാങ്ങിയത്.

 

കാർഷിക യന്ത്രങ്ങൾ കർഷകർക്കും കാർഷിക സൊസൈറ്റികൾക്കും സബ്സിഡിയോടെ നൽകുന്ന കേന്ദ്ര സർക്കാരിന്റെ  സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ പദ്ധതിയിലൂടെയാണ് യന്ത്രങ്ങൾ വാങ്ങിയത്. മൂന്നരലക്ഷം രൂപയാണ് ഓരോന്നിൻ്റെയും വില. പദ്ധതിയിലൂടെ വാങ്ങിയതിനാൽ 80 ശതമാനം സബ്സിഡിയും ലഭിച്ചു. മാറ്റ് നഴ്സറി പ്രിപ്പറേഷൻ സംവിധാനം ഉപയോഗിച്ചാണ് യന്ത്രത്തിലൂടെ നടുന്നതിനുള്ള ഞാറ് തയ്യാറാക്കുക. ട്രേയിൽ വിത്ത് പാകി മുളപ്പിച്ച് 12 മുതൽ 20 ദിവസത്തിനുള്ളിൽ ഞാറു നടീൽ നടത്തും.

 

ട്രേയിലെ ഞാറുകൾ മാറ്റ് മെഷീനിന്റെ  ഫിംഗറുകൾ ഉപയോഗിച്ചാണ് നടുക. ഞാറു നടുന്നതിന് ഒരേക്കറിന് 4000 രൂപയാണ് കർഷകരിൽ നിന്ന് ഈടാക്കുക. ആഗ്രോ സർവീസ് സെൻ്റർ നേരത്തെ ഉപയോഗിച്ചിരുന്ന മെഷീന്  ഭാരം കൂടുതലായതിനാൽ ചെളി കൂടുതലുള്ള പാടശേഖരങ്ങളിൽ ഉപയോഗിക്കുന്നത് ഫലപ്രദമായിരുന്നില്ല. പരിശീലനം  നേടിയ അഗ്രോ സർവീസ് പ്രൊവൈഡർമാരാണ് മെഷീനുകൾ പ്രവർത്തിക്കുക. കൃഷി വിജ്ഞാന കേന്ദ്രത്തിലും അഗ്രികൾച്ചർ എൻജിനിയറിങ് ഡിവിഷനിലുമാണ് ഇവർക്ക് പരിശീലനം. അഗ്രോ സർവീസ് സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് നയന ബിജു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ലീലാകൃഷ്ണൻ, കടുത്തുരുത്തി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ. കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുത്തു.