വാക്സിനിൽ നിലപാട് കടുപ്പിച്ച് സർക്കാർ, കോട്ടയം ജില്ലയിൽ വാക്സിൻ എടുക്കാത്തത് അധ്യാപകരും അനധ്യാപകരുമടക്കം 74 പേർ.


തിരുവനന്തപുരം: സ്‌കൂളുകൾ തുറന്നതിനു ശേഷവും വാക്സിൻ എടുക്കാൻ മടിക്കുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം പുറത്തു വിട്ടു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്ന് വിദ്യാഭ്യാസ മന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം പ്രസിദ്ധപ്പെടുത്തിയത്.

 

സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം 1707 ആണ്. കോട്ടയം ജില്ലയിൽ മാത്രം വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം 74 ആണ്. ജില്ലയിൽ 61 അധ്യാപകരും 13 അനധ്യാപകരുമാണ് വാക്സിൻ എടുക്കാത്തത് എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

എൽപി,യുപി, ഹൈസ്‌കൂൾ,ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉൾപ്പടെയുള്ള കണക്കുകളാണ് ഇത്. വാക്സിൻ സ്വീകരിക്കാത്തവരുടെ പേര് വിവരങ്ങൾ പുറത്തു വിടുമെന്ന് മന്ത്രി മുൻപ് പറഞ്ഞിരുന്നെങ്കിലും ഇന്ന് എണ്ണം മാത്രമാണ് പറഞ്ഞത്. വാക്സിൻ സ്വീകരിക്കാത്തവർ എല്ലാ ആഴ്ചയിലും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം, നിർദ്ദേശങ്ങൾ പാലിക്കാത്തവർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുന്നതാണ്‌ നല്ലതെന്നും മന്ത്രി പറഞ്ഞു.

ആദ്യം കണക്കെടുത്തപ്പോൾ 5000 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നതെന്നും ഇത് വാർത്തയായതോടെയും ഒമിക്രോൺ പശ്ചാത്തലത്തിലും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രശനങ്ങൾ മൂലം വാക്സിൻ എടുക്കാൻ സാധിക്കാത്തവർ ബന്ധപ്പെട്ട ഡോക്ടറുടെ രേഖ അതാത് സ്‌കൂളുകളിൽ ഹാജരാക്കണം. കുട്ടികളുടെ ആരോഗ്യത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.