വാഹന പരിശോധന കർശനമാക്കും,രാത്രി കർഫ്യു ലംഘിക്കുന്നവർക്കെതിരെ നടപടി;ജില്ലാ പോലീസ് മേധാവി.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രി കർഫ്യു ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. ജില്ലയിൽ വാഹന പരിശോധന കർശനമാക്കും.

 

 ഓരോ സ്റ്റേഷൻ പരിധിയിലും കർശന പരിശോധനയ്ക്ക് നിർദ്ദേശം നല്കിയിട്ടുള്ളതായും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

 

 കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് രാത്രി കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായത്. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കർശനമായി രാത്രി കർഫ്യു നടപ്പിലാക്കാനുള്ള നിർദ്ദേശമാണ് സർക്കാർ പൊലീസിന് നൽകിയിട്ടുള്ളത്.

അനാവശ്യ യാത്രകൾ അനുവദിക്കില്ല. ആശുപത്രി ഉൾപ്പടെയുള്ള അവശ്യ സർവീസുകൾ,ചരക്ക് നീക്കം,മരണാനന്തര ചടങ്ങുകൾക്കുള്ള യാത്ര, ദീർഘ ദൂര യാത്രയ്ക്ക് ശേഷമുള്ള മടക്കയാത്ര എന്നിവയ്ക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.

കൃത്യമായ യാത്രാ രേഖകളില്ലാതെ അനാവശ്യമായി നിയന്ത്രിത സമയങ്ങളിൽ വാഹനവുമായി കറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. നിയന്ത്രിത സമയങ്ങളിൽ യാത്ര ചെയ്യുന്നവർ ആവശ്യമായ യാത്രാ രേഖകൾ കയ്യിൽ കരുതണം. മറ്റുള്ള യാത്രകൾക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ നിന്നും യാത്രക്കുള്ള അനുമതി വാങ്ങേണ്ടതാണ്.