ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി കാലം ചെയ്തു.


കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 വയസായിരുന്നു.ഇന്ന് പുലർച്ചെ 2.35 ന് പരുമല ആശുപത്രിയിൽ വച്ചായാരുന്നു അന്ത്യം. കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി  പതിനൊന്ന് വർഷത്തിലധികം സഭയെ നയിച്ചു. ക്യാൻസർ ബാധിതനായി 2019 ഡിസംബർ മുതൽ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന്  വെന്റിലേറ്ററിന്റെ  സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി  ജീവൻ നിലനിർത്തിയിരുന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ  ഒന്നാം തീയതിയാണ് പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പോലീത്താ ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനാകുന്നത്. സഭാ കേസിൽ ദീർഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങൾക്ക്  അന്ത്യംകുറിച്ച്   2017 ജൂലൈ 3 ന് സുപ്രീം കോടതി  നിര്‍ണായകമായ അന്തിമ വിധി പ്രസ്താവിച്ചത്  ഇദ്ദേഹത്തിൻറ ഭരണകാലത്താണ്. സുപ്രീം കോടതി വിധിയുടെയും സഭാഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയിൽ ശാശ്വത സമാധാനം സംജാതമാകണമെന്ന് പരിശുദ്ധ ബാവ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. വ്യവഹാര രഹിതമായ മലങ്കരസഭ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ആർദ്രതയും ദീനാനുകമ്പയും ലാളിത്യവും പ്രകൃതി സ്നേഹവും പരിശുദ്ധ ബാവായുടെ പ്രവർത്തനങ്ങൾക്ക് ശോഭ പകർന്നു. ആത്മീയ വെളിച്ചം പകരുന്ന അഞ്ച് ഈടുറ്റ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബിരുദവും, കോട്ടയം സി.എം.എസ് കോളജിൽ നിന്നും ബിരുദാനന്ത ബിരുദവും, കോട്ടയം പഴയ സെമിനാരിയിൽ നിന്ന് വൈദിക വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം 1972 ൽ ശെമ്മാശനായി. 1973 ൽ വൈദികനായി. 1982 ഡിസംബർ 28 ന് തിരുവല്ലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ  മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും1985 മെയ് 15 ന്  പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. 1985 ഓഗസ്റ്റ്  1 ന് കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ഒക്ടോബർ 12ന് പരുമലയിൽ കൂടിയ  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മാർ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു. കുന്നംകുളം മങ്ങാട്ട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയിലെ കൊള്ളന്നൂർ വീട്ടിൽ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായി 1946 ഓഗസ്റ്റ്  30 ന് ജനിച്ച കെ. ഐ. പോളാണ് പിൽക്കാലത്ത്  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആയി ഉയർന്നത്. പരേതനായ ആയ കെ. ഐ തമ്പിയാണ് ഏകസഹോദരൻ . എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സഹ വികാരിയായും കോട്ടയം, തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററുകളിൽ അസിസ്റ്റന്റ് വാർഡനായും സ്റ്റുഡൻസ് ചാപ്ലയിനായും പ്രവർത്തിച്ചിട്ടുണ്ട്. ഭൗതികശരീരം ഇന്ന് വൈകിട്ട് സന്ധ്യാനമസ്‌കാരം വരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് ഭൗതികശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ദേവാലയത്തിലേക്ക്  കൊണ്ടുപോകും. യാത്രാമധ്യേഅന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സംസ്‌കാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകള്‍ തല്‍സമയം സംപ്രേഷണം ചെയ്യും. പരുമല സെമിനാരിയിലും കബറടക്കം നടക്കുന്ന  കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും മാത്രമേ അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ. കോവിഡ് പശ്ചാത്തലത്തില്‍  പുഷ്പചക്രങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ചൊവ്വ രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് 3 മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും.സഭയിലെ എല്ലാസ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.