ലോക്ക് ഡൗൺ ഇളവ്: സംസ്ഥാനത്ത് നാളെ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം, ശനിയും ഞായറും സമ്പൂർണ്ണ ലോക്ക് ഡൗൺ.


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിൽ നാളെ ഒരു ദിവസം മാത്രം കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് അനുമതി നൽകി. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

നാളെ ബാങ്കുകൾ പ്രവർത്തിക്കും. സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ്‌ തുടങ്ങിയ കടകൾക്ക്‌ നാളെ ഒരു ദിവസം മാത്രം രാവിലെ 7 മണിമുതൽ വൈകീട്ട്‌ 7 വരെ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. വാഹനഷോറൂമുകൾ മെയിന്റനൻസ്‌ വർക്കുകൾക്ക്‌ മാത്രം നാളെ തുറക്കാവുന്നതാണ്‌. മറ്റ്‌ പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല. ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനി ഞായർ ദിവസങ്ങളിൽ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. സംസ്ഥാനത്ത് കർശന നിയന്ത്രണത്തോടെ ശനിയും ഞായറും സമ്പൂർണ്ണ ലോക്ക് ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.