കിടപ്പുരോഗികൾക്കെല്ലാം വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കും; മുഖ്യമന്ത്രി.


തിരുവനന്തപുരം: കിടപ്പുരോഗികൾക്കെല്ലാം വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൃദ്ധസദനങ്ങളിലെ മുഴുവൻ പേർക്കും എത്രയും പെട്ടെന്ന് വാക്സിൻ നൽകും. ആദിവാസി കോളനികളിലും 45 വയസിന് മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ പരമാവധി പൂർത്തീകരിക്കണം.

കിടപ്പുരോഗികൾക്ക് വാക്സിൻ നൽകാൻ പ്രത്യേകം ശ്രദ്ധ നൽകും. നവജാത ശിശുക്കൾക്ക് കോവിഡ് ബാധിക്കുന്ന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ജാഗ്രത പാലിക്കും. കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാൽ വാക്സിനേഷൻ ഊർജിതമാക്കി ജൂൺ 15നകം പരമാവധി കൊടുക്കും. വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കും.

കേരള കൗൺസിൽ ഓഫ് സയൻസ് ആന്റ് ടെക്നോളജി ആന്റ് എൻവയർമെന്റിന്റെ ആഭിമുഖ്യത്തിൽ ഔഷധ ഉൽപാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് വെബിനാർ സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ വാക്സിൻ ഉൽപാദിപ്പിക്കാനുള്ള സാധ്യത ആരായാനായിരുന്നു വെബിനാർ. നമ്മുടെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്സിൻ നിർമാണ കമ്പനികളുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ വാക്സിൻ കമ്പനികൾക്ക് താൽപര്യമുണ്ട്. അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.