കഞ്ചാവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി.


കാഞ്ഞിരപ്പള്ളി: കച്ചവടത്തിനായി സൂക്ഷിച്ച 600 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയില്‍ വീട്ടില്‍ സജോ (31) യെയാണ് കാഞ്ഞിരപ്പള്ളി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഒരാഴ്ചക്കകം കോട്ടയം ജില്ലയില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടുന്ന മൂന്നാമത്തെ കഞ്ചാവ് കേസാണ് ഇത്. പട്ടിമറ്റം മൂലംകുന്ന് ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ജി.ജയദേവിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗങ്ങള്‍ സ്ഥലത്ത് നിരീക്ഷണം നടത്തി വരുന്നതിനിടയില്‍ സജോ എന്ന വ്യക്തിയാണ് ഈ പ്രദേശങ്ങളില്‍ കഞ്ചാവ് വില്പന നടത്തുന്നതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ പോലീസ് പട്ടിമറ്റത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വച്ച് ഇയാളെ വിദഗ്ദ്ധമായി പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒ ഇ.കെ സോള്‍ജി മോന്റെ നേതൃത്ത്വത്തില്‍ എസ്‌ഐമാരായ ടി.ഡി മുകേഷ്, തോമസ് ജോസഫ്, എഎസ്‌ഐമാരായ പ്രദീപ്, ബിജുമോന്‍, ബേബിച്ചന്‍, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, തോംസണ്‍ കെ മാത്യു ,ശ്രീജിത് ബി.നായര്‍, ഷമീര്‍ സമദ് 'അജയകുമാര്‍ കെ.ആര്‍, അരുണ്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മുന്‍പും ഇയാള്‍ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.