പൊതുവിഭാഗം ഇന്‍സ്റ്റിറ്റ്യൂഷണല്‍ റേഷന്‍ കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനം മന്ത്രി പി തിലോത്തമൻ കോട്ടയത്ത് നിർവ്വഹിച്ചു.


കോട്ടയം: സംസ്ഥാനത്ത് പുതിയവിഭാഗം റേഷൻ കാർഡായ പൊതുവിഭാഗം ഇൻസ്റ്റിറ്റ്യൂഷൻ NP(I) കാർഡിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് കോട്ടയത്ത് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിർവ്വഹിച്ചു. പൊതുവിഭാഗം ഇന്‍സ്റ്റിറ്റ്യൂഷണല്‍ റേഷന്‍ കാര്‍ഡ് (എന്‍പി-ഐ) ലഭിക്കുന്ന സന്യസ്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംസ്ഥാനത്ത് എവിടെനിന്നും റേഷൻ വാങ്ങാന്‍ കഴിയും എന്ന് മന്ത്രി പറഞ്ഞു.

ആശ്രമങ്ങള്‍ ക്ഷേമ സ്ഥാപനങ്ങള്‍, മഠങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് കോട്ടയം ബസേലിയോസ് കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ക്ക് ഒരു കാര്‍ഡ് എന്ന രീതിയിലാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ താമസിക്കുന്ന സ്ഥലത്തുനിന്നും മാറേണ്ടിവന്നാലും റേഷന്‍ ലഭ്യതയ്ക്ക് തടസമുണ്ടാവില്ല എന്നും കാര്‍ഡൊന്നിന് 10.90 രൂപ നിരക്കില്‍ രണ്ടു കിലോ അരിയും ലഭ്യതയനുസരിച്ച് ഒരു കിലോഗ്രാം ആട്ടയുമാണ് എല്ലാ മാസവും ലഭിക്കുക എന്നും ഇതിനു പുറമെ ഭക്ഷ്യകിറ്റ് നാലുപേര്‍ക്ക് ഒരെണ്ണം എന്ന ക്രമത്തിലുള്ള വിതരണം തുടരും എന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യഭദ്രതാ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് ബ്രൗണ്‍ നിറത്തിലുള്ള പുതിയ റേഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്ന രീതിയില്‍ സംസ്ഥാനത്തെ പൊതുവിതരണ മേഖല മാറിയിരിക്കുന്നു. കോവിഡ് കാലത്ത് സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ വകുപ്പിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.

അരുവിക്കുഴി ശാന്തിഗിരി ആശ്രമത്തിലെ സ്വാമി അര്‍ജിത് ജ്ഞാനതപസ്വിക്ക് മന്ത്രി ആദ്യ റേഷന്‍ കാര്‍ഡ് കൈമാറി. തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എം.എല്‍.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജയമോള്‍ ജോസഫ്, പൊതുവിതരണ  വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍,  ജില്ലാ സപ്ലൈ ഓഫീസര്‍ മിനി ടി. എബ്രഹാം എന്നിവര്‍ പങ്കെടുത്തു.